കൃതജ്ഞതാ മനോഭാവം
അമേരിക്കയിലെ എന്റെ സംസ്ഥാനത്ത് ശൈത്യകാലം ക്രൂരമാണ് - പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള ഊഷ്മാവും അവസാനിക്കാത്ത മഞ്ഞുവീഴ്ചയും. അതികഠിനമായ തണുപ്പുള്ള ഒരു ദിവസം, ആയിരാമത്തെ തവണ എന്നു പറയാവുന്ന രീതിയില്‍ ഞാന്‍ മഞ്ഞു നീക്കിക്കൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ പോസ്റ്റുമാന്‍ കുശലം അന്വേഷിക്കുവാന്‍ തിരിഞ്ഞു നിന്നു. എനിക്കു ശൈത്യകാലം ഇഷ്ടമല്ലെന്നും കഠിനമായ മഞ്ഞു കാരണം വലഞ്ഞിരിക്കുന്നുവെന്നും ഞാന്‍ പറഞ്ഞു. ഈ കഠിനമായ കാലാവസ്ഥയില്‍ അദ്ദേഹത്തിന്റെ ജോലി പ്രയാസകരമായിരിക്കുമല്ലോ എന്നു കൂടി ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ''യാ, പക്ഷേ എനിക്ക് ഒരു ജോലിയെങ്കിലും ഉണ്ടല്ലോ. അതില്ലാത്ത ധാരാളം ആളുകളുണ്ട്. ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.'
അദ്ദേഹത്തിന്റെ കൃതജ്ഞതാ മനോഭാവത്തില്‍ നിന്ന് എനിക്ക് ഒരു ബോധ്യം ലഭിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു. സാഹചര്യങ്ങള്‍ സന്തോഷകരമല്ലാതിരിക്കുമ്പോള്‍ നമുക്കു നന്ദി പറയാന്‍ കാരണങ്ങളുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് എത്രയെളുപ്പമാണ് നം മറന്നുപോകുന്നത്.
കൊലൊസ്യയിലുള്ള ക്രിസ്തുശിഷ്യന്മാരോട് പൗലൊസ് പറഞ്ഞു, 'ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിനാലല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിന്‍'' (കൊലൊസ്യര്‍ 3:15). തെസ്സലൊനീക്യര്‍ക്ക് അവന്‍ എഴുതി, 'എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍;
ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം'' (1 തെസ്സലൊനീക്യര്‍ 5:17-18).
യഥാര്‍ത്ഥമായ പോരാട്ടങ്ങളുടെയും വേദനയുടെയും സമയങ്ങളില്‍ പോലും നമുക്കു ദൈവത്തിന്റെ സമാധാനം അറിയുവാനും അതു നമ്മുടെ ഹൃദയങ്ങളെ വാഴുന്നതിന് അനുവദിക്കുവാനും കഴിയും. ആ സമാധാനത്തില്‍, ക്രിസ്തുവിലൂടെ നമുക്കു ലഭ്യമായിരിക്കുന്ന എല്ലാറ്റിനെയുംകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ടെത്തുവാനും നമുക്കു കഴിയും. അതിന് സത്യമായും നന്ദിയുള്ളവരാകാന്‍ നമുക്കു കഴിയും.
ഒരുവന്റെ അംഗീകാരം
ഇതിഹാസ സംഗീതജ്ഞനായ ഗിസെപ്പി വെര്‍ഡി (1813-1901) ബാലനായിരുന്നപ്പോള്‍, അംഗീകാരത്തിനുള്ള ദാഹം അവനെ വിജയത്തിലേക്കു നയിച്ചു. വാരന്‍ വിയേഴ്‌സ്ബി അദ്ദേഹത്തെക്കുറിച്ചെഴുതി: 'വെര്‍ഡി ഫ്‌ളോറന്‍സില്‍ വെച്ച് തന്റെ ആദ്യത്തെ ഓപ്പറാ നിര്‍മ്മിച്ചപ്പോള്‍, അദ്ദേഹം ഏകനായി നിഴലില്‍ മറഞ്ഞുനിന്നുകൊണ്ട് സദസ്സിലുള്ള ഒരു മനുഷ്യന്റെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു-മഹാനായ റോസ്സിനിയുടെ മുഖത്തേക്ക്. ഹാളിലുള്ള ആളുകള്‍ തന്നെ അഭിനന്ദിക്കുന്നോ ആരവം മുഴക്കുന്നോ എന്നത് വെര്‍ഡിക്കു വിഷയമായിരുന്നില്ല; അദ്ദേഹത്തിനാകെ വേണ്ടിയിരുന്നത് മഹാനായ സംഗീതജ്ഞനില്‍ നിന്ന് അംഗീകാരത്തിന്റെ ഒരു പുഞ്ചിരിയായിരുന്നു.'
ആരുടെ അംഗീകാരമാണു നാം തേടുന്നത്? മാതാപിതാക്കളുടെ? തൊഴിലുടമയുടെ? സ്‌നേഹഭാജനത്തിന്റെ? പൗലൊസിനെ സംബന്ധിച്ച് ഒരൊറ്റ ഉത്തരമേ ഉള്ളു. അവനെഴുതി, 'ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്' (1 തെസ്സലൊനീക്യര്‍ 2:4).
ദൈവത്തിന്റെ അംഗീകാരം തേടുക എന്നാല്‍ എന്താണര്‍ത്ഥം? കുറഞ്ഞപക്ഷം അതില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: മറ്റുള്ളവരുടെ കൈയടി നേടാനുള്ള ആഗ്രഹത്തില്‍ നിന്നു മാറി, നമ്മെ സ്‌നേഹിക്കുകയും തന്നെത്താന്‍ നമുക്കു വേണ്ടി നല്‍കുകയും ചെയ്ത ക്രിസ്തുവിനോട് നമ്മെ കൂടുതല്‍ തുല്യരാക്കുന്നതിന് പരിശുദ്ധാത്മാവിനെ അനുവദിക്കുക. നമ്മിലും നമ്മിലൂടെയുമുള്ള അവന്റെ സമ്പൂര്‍ണ്ണ ഉദ്ദേശ്യത്തിന് നാം ഏല്പിച്ചുകൊടുക്കുമ്പോള്‍, നാം ഏറ്റവും വിലമതിക്കുന്ന ഒരുവന്റെ അംഗീകാരത്തിന്റെ പുഞ്ചിരി നാം അനുഭവിക്കുന്ന ഒരു ദിവസം നമുക്കു പ്രതീക്ഷിക്കാം.
ഉരുക്കും വെല്‍വെറ്റും
കവി കാള്‍ സാന്‍ഡ്ബര്‍ഗ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണെക്കുറിച്ച് ഇപ്രകാരം എഴുതി: 'തന്റെ ഹൃദയത്തിലും മനസ്സിലും ഭയാനകമായ കൊടുങ്കാറ്റിന്റെയും വിവരണാതീതവും സമ്പൂര്‍ണ്ണവുമായ സമാധാനത്തിന്റെയും വൈരുദ്ധ്യം വഹിക്കുന്ന, ഒരേസമയം ഉരുക്കും വെല്‍വെറ്റുമായിരിക്കുന്ന ഒരു മനുഷ്യന്‍ മനുഷ്യചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ ഭൂമിയില്‍ പിറക്കാറുള്ളു.' 'ഉരുക്കും വെല്‍വെറ്റും' എന്നത് എപ്രകാരമാണ് ലിങ്കണ്‍ തന്റെ പദവിയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യന്റെ വാഞ്ഛയും സന്തുലനപ്പെടുത്തിയിരുന്നത് എന്നു വിവരിക്കുന്നു.
എക്കാലത്തെയും ചരിത്രത്തില്‍ ഒരു മനുഷ്യന്‍ മാത്രമേ ശക്തിയും മൃദുത്വവും, അധികാരവും മനസ്സലിവും സന്തുലനപ്പെടുത്തിയിട്ടുള്ളു. ആ മനുഷ്യന്‍ യേശുക്രിസ്തു ആണ്. യോഹന്നാന്‍ 8 ല്‍, കുറ്റക്കാരിയായ ഒരു സ്ത്രീക്ക് ശിക്ഷ വിധിക്കാനുള്ള ആവശ്യവുമായി മതനേതാക്കന്മാര്‍ വന്നപ്പോള്‍, യേശു ഒരേസമയം ഉരുക്കും വെല്‍വെറ്റും പ്രദര്‍ശിപ്പിച്ചു. രക്തദാഹികളായ പുരുഷാരത്തിന്റെ ആവശ്യത്തെ ചെറുത്തുനില്‍ക്കുകയും അവരുടെ വിമര്‍ശനക്കണ്ണുകളെ അവരിലേക്കു തന്നെ തിരിക്കുകയും ചെയ്തുകൊണ്ട് അവന്‍ ഉരുക്ക് പ്രദര്‍ശിപ്പിച്ചു. അവന്‍ അവരോടു പറഞ്ഞു, 'നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ' (വാ. 7). എന്നിട്ട് 'ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോകുക, ഇനി പാപം ചെയ്യരുത്' (വാ. 11) എന്നു സ്ത്രീയോടു പറഞ്ഞുകൊണ്ട് അവന്‍ വെല്‍വെറ്റിനു മാതൃക കാണിച്ചു.
മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണത്തില്‍ അവന്റെ 'ഉരുക്കും വെല്‍വെറ്റും' പ്രതിഫലിപ്പിക്കുന്നത്, നമ്മെ യേശുവിനു സദൃശ്യരാക്കാനുള്ള പിതാവിന്റെ പ്രവൃത്തിയെ വെളിപ്പെടുത്തും. അങ്ങനെ കരുണയുടെ വെല്‍വെറ്റിനും നീതിയുടെ ഉരുക്കിനും വാഞ്ഛിക്കുന്ന ലോകത്തിന് അവന്റെ ഹൃദയം കാണിച്ചുകൊടുക്കുവാന്‍ നമുക്കു കഴിയും.
ചെറുതായി തോന്നുക
ഡേവിഡ് ലീനിന്റെ ലോറന്‍സ് ഓഫ് അറേബ്യയെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിലൊന്നായി അനേക സിനിമാ നിരൂപകരും കരുതുന്നുണ്ട്. അതിലെ അന്തമില്ലാത്ത അറേബ്യന്‍ മരുഭൂമിയുടെ കാഴ്ചയിലൂടെ അത് അക്കാദമി അവാര്‍ഡ് ജേതാവായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാതാക്കളുടെ ഒരു തലമുറയെ സ്വാധീനിച്ചു. 'ഞാന്‍ ലോറന്‍സ് ആദ്യമായി കണ്ടപ്പോള്‍ അതെന്നെ പ്രചോദിപ്പിച്ചു,' സ്പില്‍ബര്‍ഗ് പറഞ്ഞു. 'അതെന്നെ ഞാന്‍ ചെറുതാണെന്നു തോന്നിപ്പിച്ചു. അതിപ്പോഴും എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നു. അതാണ് അതിന്റെ മഹത്വത്തിന്റെ ഒരു അളവ്.'
എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നത് സൃഷ്ടിയുടെ വിശാലതയാണ്-ഞാന്‍ സമുദ്രത്തെ നോക്കുമ്പോള്‍, കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നുന്ന രാത്രിയിലെ ആകാശത്തെ നോക്കുമ്പോള്‍. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ഇത്ര വിശാലമാണെങ്കില്‍, ഉണ്ടാകട്ടെ എന്നു പറഞ്ഞ് അവയെ ഉണ്ടാക്കിയ സ്രഷ്ടാവ് എത്രയധികം വലിയവനായിരിക്കും!
ദൈവത്തിന്റെ വലിപ്പവും നമ്മുടെ നിസ്സാരത്വവും ദാവീദിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു, 'മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തു മാത്രം?' (സങ്കീര്‍ത്തനം 8:4). എന്നാല്‍ യേശു നമ്മെ ഉറപ്പിക്കുന്നത്, 'ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' (മത്തായി 6:26).
ഞാന്‍ ചെറുതും നിസ്സാരനും എന്നെനിക്കു തോന്നിയേക്കാം, പക്ഷേ എന്റെ പിതാവിന്റെ കണ്ണില്‍ എനിക്ക് വലിയ വിലയുണ്ട്-ഞാന്‍ ക്രൂശിലേക്ക് ഓരോ പ്രാവശ്യവും നോക്കുമ്പോള്‍ തെളിയിക്കപ്പെടുന്ന ഒരു വില. അവനുമായുള്ള കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നതിന് അവന്‍ കൊടുക്കുവാന്‍ തയ്യാറായ വില, അവന്‍ എന്നെ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്.
സ്‌നേഹത്തിനോ അഥവാ പണത്തിനോ
ഐറിസ് കവി ഒസ്‌കാര്‍ വൈല്‍ഡ് പറഞ്ഞു, 'ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ പണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വസ്തുവെന്നു ചിന്തിച്ചു; ഇപ്പോള്‍ പ്രായമായപ്പോള്‍ അതുതന്നെയാണെന്നു ഞാന്‍ മനസ്സിലാക്കി.' അദ്ദേഹത്തിന്റെ അഭിപ്രായം അല്പം അതിശയോക്തിപരമാണ്. നാല്‍പ്പത്തിയാറു വയസ്സുവരെയേ അദ്ദേഹം ജീവിച്ചുള്ളു, അതിനാല്‍ അദ്ദേഹത്തിനു 'പ്രായം' ആയിരുന്നില്ല. ജീവിതം പണത്തെ ചുറ്റിയുള്ളതല്ല എന്നു വൈല്‍ഡ് മനസ്സിലാക്കിയിരുന്നു.
പണം താല്‍ക്കാലികമാണ്; അതും വരികയും പോകുകയും ചെയ്യും. അതിനാല്‍ ജീവിതം പണത്തെക്കാളും അതുകൊണ്ടു വാങ്ങാന്‍ കഴിയുന്നവയെക്കാളുമുപരി ഒന്നാണ്. തന്റെ തലമുറയിലെ ജനത്തെ - ധനവാന്മാരെയും ദരിദ്രരെയും ഒരുപോലെ - മൂല്യ സംവിധാനത്തെ അഴിച്ചുപണിയാന്‍ യേശു വെല്ലുവിളിച്ചു. ലൂക്കൊസ് 12:15 ല്‍ യേശു പറഞ്ഞു, 'സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്‍വിന്‍; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.' നമ്മുടെ സംസ്‌കാരത്തില്‍, എവിടെ കൂടുതല്‍, പുതിയത്, മികച്ചത് എന്നിവയുടെമേല്‍ ശ്രദ്ധ വയ്ക്കുന്നുവോ, അവിടെ, സംതൃപ്തി സംബന്ധിച്ചും പണവും സമ്പാദ്യങ്ങളും സംബന്ധിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു സംബന്ധിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു.
യേശുവിനെ കണ്ടുമുട്ടിയ ഒരു ധനിക പ്രമാണി ദുഃഖിച്ചു മടങ്ങിപ്പോയി, കാരണം അവന്റെ സമ്പത്ത് നഷ്ടപ്പെടുത്താന്‍ അവനു മനസ്സില്ലായിരുന്നു (ലൂക്കൊസ് 18:18-25 കാണുക). എന്നാല്‍ ചുങ്കം പിരിവുകാരനായ സക്കായി തന്റെ ജീവിതകാലം മുഴുവനും ചിലവഴിച്ചു സമ്പാദിച്ച ധനത്തിന്റെ ഏറിയ പങ്കും നഷ്ടപ്പെടുത്താന്‍ തയ്യാറായി (ലൂക്കൊസ് 19:8). ക്രിസ്തുവിന്റെ മനസ്സിനെ ആശ്ലേഷിക്കുന്നതിലാണ് വ്യത്യാസം നിലകൊള്ളുന്നത്. അവന്റെ കൃപയില്‍ നമുക്ക് നമ്മുടെ സമ്പത്തിനെ സംബന്ധിച്ച് ആരോഗ്യകരമായ ഒരു കാഴ്ചപ്പാട് നിലനിര്‍ത്താന്‍ കഴിയും - അവ നമ്മെ കീഴ്‌പ്പെടുത്തുന്ന വസ്തുക്കളായി മാറുകയില്ല.
ഫുട്ബോളും ഇടയന്മാരും
ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു രഹസ്യാത്മക ഘടകം, ഓരോ കളിയുടെയും ആരംഭത്തില്‍ ടീമിന്റെ ഫാന്‍സ് ടീമിന്റെ ഗാനം പാടുന്നു എന്നതാണ്. ഈ ഗാനങ്ങള്‍ വിനോദ സ്വഭാവമുള്ളതു മുതല്‍ ('ഗ്ലാഡ് ഓള്‍ ഓവര്‍') അതിശയകരമായ വിചിത്ര സ്വഭാവം ('ഐ ആം ഫോറെവര്‍ ബ്ലോവിംഗ് ബബ്ലിള്‍സ്') പുലര്‍ത്തുന്നതുവരെയാണ്. ഉദാഹരണത്തിന് 'സങ്കീര്‍ത്തനം 23', വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണില്‍ നിന്നുള്ള ഒരു ടീമിന്റെ ഗാനമാണ്. ആ സങ്കീര്‍ത്തനത്തിന്റെ വരികള്‍ ടീമിന്റെ സ്റ്റേഡിയത്തിനുള്ളില്‍ അലയടിക്കുകയും നല്ലവനും, ശ്രേഷ്ഠനും പ്രധാന ഇടയനുമായവന്റെ കരുതലിനെക്കുറിച്ച് 'വെസ്റ്റ് ബ്രോം ബാഗിള്‍സിന്റെ' കളി കാണാന്‍ വരുന്ന എല്ലാവരോടും പ്രഖ്യാപിക്കുകയും…
വ്യക്തമായ ആശയവിനിമയം
ഏഷ്യയില്‍ സഞ്ചരിക്കുമ്പോള്‍, എന്റെ ഐ-പാഡ് - എനിക്ക് വായിക്കുവാനുള്ള പുസ്തകങ്ങളും ജോലി സംബന്ധമായ രേഖകളും അടങ്ങിയിരിക്കുന്ന - പെട്ടെന്ന് നിശ്ചലമായി. ആ അവസ്ഥയെ 'മരണത്തിന്റെ കറുത്ത സ്‌ക്രീന്‍' എന്നാണ് വിളിക്കുന്നത്. സഹായം തേടി ഒരു കംപ്യൂട്ടര്‍ ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്‌നം നേരിട്ടു - എനിക്ക് ചൈനീസ് ഭാഷ അറിയില്ല, ടെക്‌നീഷ്യനു ഇംഗ്ലീഷും അറിയില്ല. പരിഹാരം? ചൈനീസില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കത് ഇംഗ്ലീഷില്‍ വായിക്കാവുന്ന ഒരു സോഫ്റ്റ്വെയര്‍ അയാള്‍ ഓപ്പണ്‍ ചെയ്തു. എനിക്ക് പറയേണ്ടി വരുമ്പോള്‍ ഞാനത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുകയും അയാള്‍ക്കത് ചൈനീസില്‍ വായിക്കാന്‍ കഴിയുകയും ചെയ്യും. വ്യത്യസ്ത ഭാഷക്കാരായിട്ടും ശരിയായി ആശയ വിനിമയം നടത്താന്‍ സോഫ്റ്റ്വെയര്‍ ഞങ്ങളെ സഹായിച്ചു.
ചില സമയങ്ങളില്‍, എന്റെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ഹൃദയത്തിലെ കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാനും വെളിപ്പെടുത്താനും കഴിയുന്നില്ല എന്നെനിക്കു തോന്നാറുണ്ട് - ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല. നമ്മില്‍ പലരും പ്രാര്‍ത്ഥനയില്‍ ഈ വെല്ലുവിളി നേരിടാറുണ്ട് എന്നാല്‍ അപ്പൊസ്‌തോലന്‍ എഴുതുന്നു, 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു' (റോമര്‍ 3:26-27).
പരിശുദ്ധാത്മാവ് എന്ന ദാനം എത്ര അതിശയകരമാണ്! ഏതൊരു കംപ്യൂട്ടര്‍ പ്രോഗ്രാമിനെക്കാളും നന്നായി, അവന്‍ പിതാവിന്റെ ഉദ്ദേശ്യത്തിനനുസൃതമായി എന്റെ ചിന്തകളും ആഗ്രഹങ്ങളും അവനെ അറിയിക്കും. ആത്മാവിന്റെ പ്രവൃത്തി പ്രാര്‍ത്ഥനയെ പ്രവര്‍ത്തന ക്ഷമമാക്കുന്നു!
കണ്ണുനീരിന്റെ പാത്രം
1840 കളുടെ ഒടുവില്‍ അയര്‍ലണ്ടിലുണ്ടായ ദുരന്തപൂര്‍ണ്ണമായ ഉരുളക്കിഴങ്ങു ക്ഷാമം നിമിത്തമുള്ള മരണത്തെ അതിജീവിക്കുവാന്‍ അറ്റ്‌ലാന്റിക് കടന്നവരെ അനുസ്മരിക്കുന്ന ''കണ്ണുനീരിന്റെ പാത്രം കടക്കുക'' എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ കാണാം. ആ ദുരന്തത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ മരിക്കുകയും മറ്റൊരു പത്തുലക്ഷത്തിലധികം പേര്‍ സമുദ്രം കടക്കുന്നതിനായി ഭവനമുപേക്ഷിക്കുകയും ചെയ്തു. ഈ സമുദ്രത്തെ ബോയ്ല്‍ ഒ'റെയ്‌ലി കാവ്യ ശൈലിയില്‍ വിളിച്ചതാണ് ''കണ്ണുനീരിന്റെ ഒരു പാത്രം.'' വിശപ്പിനാലും ഹൃദയവേദനയാലും ഓടിക്കപ്പെട്ട ഈ സഞ്ചാരികള്‍ പരിതാപകരമായ ഘട്ടത്തില്‍ അല്പം പ്രത്യാശ തേടുകയാണുണ്ടായത്.
സങ്കീര്‍ത്തനം 55 ല്‍, താന്‍ എങ്ങനെയാണ് പ്രത്യാശ തേടിയതെന്നു ദാവീദ് പറയുന്നു. അവന്‍ നേരിട്ട ഭീഷണിയുടെ വിശദാംശങ്ങള്‍ നമുക്കറിയില്ലെങ്കിലും, തന്റെ അനുഭവത്തിന്റെ ഭാരം തന്നെ മാനസികമായി തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു (വാ. 4-5). അവന്റെ സ്വാഭാവിക പ്രതികരണം പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ''പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു'' (വാ. 6).
ദാവീദിനെപ്പോലെ, വേദനാജനകമായ അന്തരീക്ഷത്തില്‍ സുരക്ഷിതത്വത്തിലേക്കു പറന്നുപോകാന്‍ നാമും ആഗ്രഹിക്കും. എന്നിരുന്നാലും, തന്റെ ഓടിപ്പോക്കിനെക്കുറിച്ചു ചിന്തിച്ചശേഷം ദാവീദ് തന്റെ വേദനയില്‍ നിന്ന് ഓടിപ്പോകുന്നതിനു പകരം തന്റെ ദൈവത്തിങ്കലേക്കു ഓടിച്ചെല്ലുന്നതു തിരഞ്ഞെടുത്തു, അവന്‍ പാടി, ''ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും'' (വാ. 16).
പ്രശ്‌നങ്ങള്‍ വരുമ്പോള്‍, സര്‍വ്വാശ്വാസങ്ങളുടെയും ദൈവം നിങ്ങളുടെ അന്ധകാര നിമിഷങ്ങളിലും ആഴമായ ഭയങ്ങളിലും നിങ്ങളെ വഹിക്കാന്‍ പ്രാപ്തനാണെന്ന് ഓര്‍ക്കുക. ഒരു ദിവസം അവന്‍ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയുമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (വെളിപ്പാട് 21:4). ആ ഉറപ്പില്‍ ശക്തിപ്പെട്ടുകൊണ്ട് ഇന്ന് നമ്മുടെ കണ്ണുനീരിന്റെ നടുവില്‍ നമുക്ക് ഉറപ്പോടെ അവനില്‍ ആശ്രയിക്കാം.
ദഹിപ്പിക്കപ്പെടുക
ഓസ് ഗിന്നസ് 'ദി കോള്‍' എന്ന തന്റെ ഗ്രന്ഥത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഫ്രാന്‍സിനു തെക്ക് ചില സ്‌നേഹിതരോടൊപ്പം അവധിക്കാലം ആസ്വദിച്ചതിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. തണുത്ത രാത്രിയില്‍ തീക്കു ചുറ്റുമിരിക്കുമ്പോള്‍, എരിയുന്ന തീയിലേക്ക് നോക്കിയ മുന്‍പ്രധാന മന്ത്രി, പൈന്‍ വിറകുകള്‍ കത്തുമ്പോള്‍ 'പൊട്ടുകയും ചീറ്റുകയും തുപ്പുകയും ചെയ്യുന്നതു കണ്ടു. പെട്ടെന്ന് തന്റെ ചിരപരിചിത മുരണ്ട ശബ്ദത്തില്‍ പറഞ്ഞു, 'വിറകുകള്‍ എന്തുകൊണ്ടാണ് തുപ്പുന്നത് എന്നെനിക്കറിയാം. ദഹിപ്പിക്കപ്പെടുക എന്നാല്‍ എന്താണെന്നെനിക്കറിയാം.''
പ്രതിസന്ധികള്‍, നിരാശ, അപകടങ്ങള്‍, ദുരിതം, നമ്മുടെ തന്നെ വീഴ്ചകളുടെ ഫലങ്ങള്‍ എന്നിവയെല്ലാം ദഹിപ്പിക്കുന്നവയാണ്. സാഹചര്യങ്ങള്‍ പതുക്കെപ്പതുക്കെ നമ്മുടെ ഹൃദയത്തിന്റെ സമാധാനവും സന്തോഷവും ഊറ്റിയെടുക്കും. ദാവീദ് തന്റെ തന്നെ പാപ പ്രവൃത്തികളുടെ ഭവിഷ്യത്തുകളാല്‍ ദഹിപ്പിക്കപ്പെടുന്ന അനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ അവന്‍ എഴുതി, 'ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി' (സങ്കീര്‍ത്തനം 32:3-4).
ഇത്തരം പ്രയാസഘട്ടങ്ങളില്‍, എവിടേക്കാണ് സഹായത്തിനായി തിരിയുക? പ്രത്യാശയ്ക്കു വേണ്ടി? ശുശ്രൂഷാ ഭാരത്താലും തകര്‍ച്ചകളാലും നിറയപ്പെട്ട അനുഭവത്തിനുടമയായ പൗലൊസ് എഴുതി, 'ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല' (2 കൊരിന്ത്യര്‍ 4:8-9).
എങ്ങനെയാണതു സംഭവിക്കുന്നത്? നാം യേശുവില്‍ വിശ്രമിക്കുമ്പോള്‍, നല്ലയിടയന്‍ നമ്മുടെ പ്രാണനെ തണുപ്പിക്കുകയും (സങ്കീര്‍ത്തനം 23:3), നമ്മുടെ യാത്രയുടെ അടുത്ത ചുവടിനായി നമ്മെ ശക്തീകരിക്കയും ചെയ്യുന്നു. പാതയിലെ ഓരോ ചുവടിലും നമ്മോടൊപ്പം സഞ്ചരിക്കാമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (എബ്രായര്‍ 13:5).
ഏറ്റവും ഉന്നതമായ രക്ഷാദൗത്യം
1952 ഫെബ്രുവരി 18-ന്, മസ്സാച്യൂസെറ്റ്സ് തീരത്തിനു 10 മൈൽ ദൂരത്തായി, എസ്.എസ്. പെൻഡ്ലെറ്റൺ എന്ന ടാങ്കർ കപ്പൽ, ശക്തമായ കൊടുങ്കാറ്റിൽ രണ്ടായി പിളർന്നു പോയി. ഘോരമായ കൊടുങ്കാറ്റിനും തീക്ഷണമായ തിരമാലകൾക്കും മദ്ധ്യേ, കപ്പലിന്‍റെ, മുങ്ങിക്കൊണ്ടിരിക്കുന്ന പിൻഭാഗത്ത് നാല്പതിലധികം വരുന്ന നാവികർ കുടുങ്ങിപ്പോയിരുന്നു, .
ദുരന്തത്തെത്തുറിച്ചുള്ള വാർത്ത, മസ്സാച്യൂസെറ്റ്സിലെ, ചത്തമിലുള്ള തീരദേശ സുരക്ഷാ സ്റ്റേഷനിൽ ലഭിച്ചപ്പോൾ, ബോട്ട്സ്വെയിൻസ് മെയ്റ്റ് ദൗത്യവിഭാഗം ഒന്നാം ശ്രേണിയിലെ ബെർന്നീ വെബ്ബർ, മൂന്ന് പേരെ ലൈഫ്ബോട്ടിലാക്കി, തീർത്തും അസാദ്ധ്യമായ പ്രതിബദ്ധങ്ങളെ തരണം ചെയ്തു കൊണ്ട്, കുടുങ്ങിപ്പോയ നാവികരെ രക്ഷിക്കുവാൻ ശ്രമിക്കുകയും – മരിച്ചു പോയി എന്നു കരുതിയ 32 നാവികരെ സുരക്ഷിതസ്ഥാനത്തേയ്ക്കു തിരികെ കൊണ്ടു വരികയും ചെയ്തു. അവരുടെ ധീരമായ നേട്ടം അമേരിക്കൻ തീരസംരക്ഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ രക്ഷാ ദൗത്യമായി കണക്കാക്കപ്പെടുന്നു. 2016-ലെ ദി ഫൈനെസ്റ്റ് അവേഴ്സ്, എന്ന പേരിലുള്ള സിനിമയുടെ വിഷയം ഇതായിരുന്നു.
ലൂക്കോസ് 19:10 ൽ യേശു തന്‍റെ രക്ഷാ ദൗത്യം പ്രഖ്യാപിച്ചു: "കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു." യേശു നമ്മുടെ പാപങ്ങൾ തന്‍റെമേൽ ഏറ്റെടുക്കുകയും തന്നിൽ ആശ്രയിക്കുന്നവരെ പിതാവിങ്കലേക്ക് യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ക്രൂശും പുനരുത്ഥാനവും രക്ഷയുടെ ആത്യന്തിക അടയാളമായി മാറി. 2,000 വർഷക്കാലം ജനങ്ങൾ, ദൈവീക വാഗ്ദത്തമായ, ഇപ്പോഴുള്ള സമൃദ്ധമായ ജീവനും, ദൈവത്തോടുകൂടെയുള്ള നിത്യജീവനും സ്വീകരിച്ചിരിക്കുന്നു. രക്ഷിക്കപ്പെട്ടു!
യേശുവിന്‍റെ അനുഗാമികൾ എന്ന നിലയിൽ, പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ എല്ലാവരുടെയും മഹത്തായ രക്ഷ എന്ന ദൗത്യത്തിൽ നമ്മുടെ രക്ഷകനോടൊപ്പം ചേരുവാനുള്ള ഭാഗ്യം നമുക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ ആർക്കാണ് അവന്‍റെ രക്ഷാകരമായ സ്നേഹം ആവശ്യമായിരിക്കുന്നത്?